തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ കുടുംബപ്രേഷിത ശുശ്രൂഷ കാര്യാലയത്തിന്റെ ആശീർവാദകർമ്മം അഭിവന്ദ്യ സൂസപാക്യം മെത്രാപൊലീത്ത നിർവഹിച്ചു.
കുടുംബങ്ങളുടെ വീണ്ടെടുപ്പ് ലക്ഷ്യംവച്ച് കാരുണ്യത്തിന്റെ അജപാലനം നടത്തുന്ന കുടുംബപ്രേഷിത ശുശ്രൂഷയുടെ അതിരൂപത കാര്യാലയം അഭിവന്ദ്യ സൂസപാക്യം മെത്രാപൊലീത്ത നിർവഹിച്ചു. കാര്യാലയത്തോടൊപ്പം നിലകൊള്ളുന്ന സെന്റ്. ജിയാന്ന ഹാളിന്റെ ഉദ്ഘാടനം അതിരൂപതാ സഹായ മെത്രാൻ ക്രിസ്തുദാസ് പിതാവ് നടത്തി.
പുതിയ കാര്യാലയത്തിൽ ലാറ്റിൻ മാട്രിമോണിയൽ (വിവാഹ മാര്യേജ് ബ്യൂറോ) ഓഫീസും, ആധുനീകരീതിയിൽ രൂപകല്പന ചെയ്ത കൗൺസിലിംഗ് സെന്ററും , വിവിധ ഫോറങ്ങളുടെ ഓഫീസും പ്രവർത്തിക്കും.
തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ കുടുംബ ശുശ്രൂഷ ഡയറക്ടർ റവ ഡോ. ഏ ആർ ജോൺ സ്വാഗതമരുളി. അതിരൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ സൂസപാക്യം പിതാവ് അദ്ധ്യക്ഷപദം അലങ്കരിച്ചു. കുടുംബശുശ്രൂഷയ്ക്ക് പുതിയൊരു കാര്യാലയം പണിതുയർത്താനയതിൽ അതിയായ സന്തോഷം മെത്രാപൊലീത്ത രേഖപ്പെടുത്തി. സ്വന്തമായി കാര്യാലയം ലഭിക്കുന്നതിലൂടെ ശുശ്രൂഷ നടത്തികൊണ്ടിരിക്കുന്ന കരുണയുടെ അജപാലനം കൂടുതൽ വളർന്ന് പന്തലിക്കട്ടെയെന്നും ആശംസിച്ചു.
പൊതുസമ്മേളം ഉദ്ഘാടനം ചെയ്ത്കൊണ്ട് പ്രശസ്ത സാഹിത്യകാരൻ ഡോ. ജോർജ്ജ് ഓണക്കൂർ സംസാരിച്ചു. ലഹിരിക്കടിമപ്പെടുന്ന പുതുതലമുറയും അതിലൂടെ സമൂഹത്തിൽ വളർന്ന് വരുന്ന ക്രിമിനൽ പ്രവർത്തനങ്ങളെയും കുറിച്ചുള്ള ആശങ്ക പങ്കുവച്ചു. നല്ല കുടുംബങ്ങൾ രൂപപ്പെടുന്നത് വഴി സമൂഹത്തിൽ നിന്നും ലഹരിയും അക്രമവാസനയും പുറംതള്ളാൻ സാധിക്കുമെന്നും അതിന് കുടുംബശുശ്രൂഷയ്ക്ക് കഴിയട്ടെയെന്ന് ആശംസിച്ചു.
ഓഖിദുന്തത്തിലകപ്പെട്ട് കടലിൽ നിന്ന് തിരികെ വരികയും എന്നാൽ തുടർന്നുള്ള ജീവിതത്തിൽ തൊഴിലിന് പോകാൻ സാധിക്കാതെ വിഷമിക്കുകയും ചെയ്യുന്ന കുടുംബങ്ങൾക്കും, ഏവരാലും തിരസ്കരിക്കപ്പെട്ട് വിവിധകാരണങ്ങളാൽ ഏകസ്ഥ ജീവിതം നയിക്കുന്ന അവശർക്കുമുള്ള പെൻഷൻ വിതരണം അഭിവന്ദ്യ മെത്രാപൊലീത്ത നടത്തി. കുടുംബശുശ്രൂഷയുടെ കീഴിൽ നടത്തുന്ന് ഗവ. അംഗീകൃത കൗൺസിലിംഗ് കോഴ്സിന്റെ രണ്ടാമത് ബാച്ചിന്റെ സർട്ടിഫിക്കറ്റ് സഹായമെത്രാൻ ക്രിസ്തുദാസ് പിതാവ് വിതരണം ചെയ്തു.
കുടുംബശുശ്രൂഷ അസിസ്റ്റന്റ് ഡയറക്ടർ ഫാ. രജീഷ് രാജൻ സന്നിഹിതനായ പൊതുസമ്മേളനത്തിൽ കുടുംബശുശ്രൂഷ വോളന്റിയർ റൂബൻസ് സ്റ്റീഫൻ കൃതജ്ഞതയർപ്പിച്ചു.