വിചിന്തനം: ഒരേ സമയം ഗുരുവിൽ നിന്ന് പ്രശംസയും ശകാരവും ഏറ്റുവാങ്ങുന്ന പത്രോസ്. യേശുവിനെക്കുറിച്ചുള്ള രണ്ട് ചോദ്യങ്ങളാണ് യേശു അവരോട് ചോദിക്കുന്നത്. ആദ്യത്തേത് യേശുവിനെക്കുറിച്ച് ജനങ്ങൾ എന്തു പറയുന്നു. രണ്ടാമത്തേത് യേശുവിനെക്കുറിച്ച് ശിഷ്യന്മാർ എന്തു പറയുന്നു. യേശുവിനെക്കുറിച്ചുള്ള ജനങ്ങളുടെ അഭിപ്രായം കേട്ടറിവ് മാത്രമാണ്. അവർക്ക് യേശുവിനെക്കുറിച്ചുള്ള ആഴമേറിയ ബോധ്യമില്ല. എന്നാൽ ശിഷ്യന്മാരാകട്ടെ അവിടുത്തോടൊപ്പം സഞ്ചരിക്കുന്നവരാണ്. അതുകൊണ്ട് തന്നെ അവിടുത്തെക്കുറിച്ചുള്ള അറിവ് ആഴമേറിയതാണ്. അതിൽ നിന്നുമാണ് പത്രോസ് തന്നോടൊപ്പമുള്ള ഗുരു ക്രിസ്തുവാണെന്ന് പ്രഖ്യാപിക്കുന്നത്. എന്നാൽ യേശുവിന്റെ പീഡാസഹനത്തെക്കുറിച്ച് പറയുമ്പോൾ പത്രോസ് മാനുഷികമായി ചിന്തിക്കുന്നു. അതുകൊണ്ട് തന്നെ യേശുവിന്റെ പ്രവചനത്തിന്റെ ശരിയായ അർഥം ഗ്രഹിക്കാതെ പോകുന്നു. ക്രിസ്തീയ ജീവിതവും സഹനങ്ങൾ നിറഞ്ഞതാണ്. യേശുവിനെ ശരിയായി ഉൾക്കൊള്ളണമെങ്കിൽ അവിടുത്തെ സഹനം ശരിയായി മനസ്സിലാക്കണം. കുരിശില്ലാത്ത ക്രിസ്തീയ ജീവിതം വ്യർഥമാണ്. അതുകൊണ്ട് എനിക്ക് ക്രിസ്തു ആരാണെന്ന് കണ്ടെത്തുകയും ആ ക്രിസ്തുവിന്റെ ദൗത്യം മനസ്സിലാക്കി അതിന്റെ പങ്ക് തിരിച്ചറിഞ്ഞ് സ്വന്തം കുരിശുമെടുത്തു ക്രിസ്തുവിനെ അനുഗമിക്കുമ്പോഴാണ് ക്രിസ്തീയവിളി പൂർത്തിയാകുന്നത്.
@Pastoral Ministry
