പ്രശസ്ത വചനപ്രസംഗകനായ ഫാദർ ജസ്റിൻ അലക്‌സ് അന്തരിച്ചു.
തിരുവനന്തപുരം: ലത്തീൻ അതിരൂപതയിലെ മുതിർന്ന വൈദികനും പ്രശസ്ത വചനപ്രഘോഷകനുമായ ഫാ. ജസ്റ്റിൻ അലക്‌സ് (68) അന്തരിച്ചു. അതിരൂപതയ്ക്ക് കീഴിലെ കഴക്കൂട്ടം മേനംകുളം അനുഗ്രഹഭവൻ ധ്യാനകേന്ദ്രത്തിന്റെ സ്‌ഥാപക ഡയറക്ടർ ആണ്. 1950 ജൂലൈ 18ന് തമിഴ് നാട്ടിലെ വള്ളവിളയിൽ അലക്‌സ് സെബാസ്റ്യൻ - സുഫ്റീഷ്യ കുലാസ് ദമ്പതികളുടെ മകനായി ജനിച്ച അദ്ദേഹം മാർത്താണ്ഡൻതുറയിലും നാഗർകോവിലിലും സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ആലുവ മേജർ സെമിനാരിയിൽ ഫിലോസഫി, തിയോളജി പഠനം. പാളയം, ആലുവ സെമിനാരികളിൽ വൈദികപഠനം പൂർത്തിയാക്കിയാ അദ്ദേഹം 1975 ഡിസംബർ 19ന് പൗരോഹിത്യം സ്വീകരിച്ചു. തിരുവനന്തപുരം അതിരൂപതയിലെ തോപ്പ്, മൺവിള, മര്യനാട്, നെയ്യാറ്റിൻകര രൂപതയിലെ മലയിൻകീഴ്, ഉണ്ടൻകോട് തുടങ്ങിയ ഇടവകകളിൽ സേവനം ചെയ്തിട്ടുള്ള അദ്ദേഹം 1992 മുതൽ കേരളത്തിലും ഇന്ത്യയിലും വിദേശത്തും വചനപ്രഘോഷണ - രോഗശാന്തി ശുശ്രൂഷ ചെയ്യുന്നുണ്ട്.
വെള്ളിയാഴ്ച (15/03/2019)രാവിലെ 10 മണിക്ക് അഭിവന്ദ്യ സൂസപാക്യം മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ മൃത സംസ്കാര ശുശ്രൂഷകൾ മേനംകുളം അനുഗ്രഹ ഭവനിൽ വച്ച് നടത്തപ്പെടും
